തിങ്കളാഴ്‌ച, ഒക്‌ടോബർ 31

മഴമുത്ത്....

മേഘമായ് പോയ ജലാശയങ്ങള്‍ മാനത്ത് വിതുമ്പി നില്‍ക്കെ....
ബാല്യത്തില്‍ ഞാന്‍ ശേഖരിച്ച മഞ്ചാടികള്‍ മഴമുത്തായി വീണുടഞ്ഞു!

ഞായറാഴ്‌ച, ഒക്‌ടോബർ 30

പൊട്ടുന്ന ജീവിതങ്ങള്‍...


ഒട്ടിയ വയറിന്‍റെ വേദന മാറ്റുവാന്‍...
ഒട്ടൊന്നു സങ്കടം ഉള്ളിലൊതുക്കി ഞാന്‍  
കെട്ടിപടുക്കട്ടെ നിങ്ങള്‍ തന്‍ പൊട്ടിച്ചിരിയുടെ 
 മാലപടക്കങ്ങള്‍!!!!!!!! 

വെള്ളിയാഴ്‌ച, ഒക്‌ടോബർ 28

ഓര്‍മ്മകളുടെ ചിത.....

എന്താണ് സ്നേഹം?

 ഏകാന്ത രാവിനെ മെഴുകായ് ഉരുക്കുന്ന 
ആതിര തോല്‍ക്കുമാ  വെണ്മലര്‍ തിങ്കളോ?



പാഴ്  മുള പൊട്ടും വഴി മര ചില്ലയില്‍ 
 പാടാന്‍ മറന്ന മാടത്ത കിളിയോ?



ഇത്തിരി വെട്ടം ചുരത്തുന്ന വീഥിയില്‍ 
കെട്ടു പൊലിയുന്ന നക്ഷത്ര ദീപമോ? 



അഗ്നികള്‍ പൂക്കും മഹാവന തീരത്തെ 
പട്ടു ചുറ്റപെട്ട തണല്‍ വൃക്ഷ ശാഖയോ?



തമസിന്റെ തേരുകള്‍ പായിച്ചു പിന്നെയും 
വന്നണയും സൂര്യരാജന്‍റെ  രാജ്യ രേദസ്സോ?  



മുന്നിലെക്കെന്ന നാട്യത്തില്‍ നിരന്തരം 
പിന്നിലെക്കെന്നെ നടത്തുന്ന പാതയോ?


നേര്‍വഴി കാണാതുഴലുന്ന യാത്രിയോ?
നേര്‍ രേഖയില്‍ നിന്നകലും ഭൂപാളമോ?



മഹാ ഗ്രീഷമവാനി തിളക്കും പ്രവാഹമോ?
തീവ്ര ദുഖത്തിന്‍ ആഴി പ്രളയമോ?

അതോ ....


സന്ധി ഇല്ലാത്തോരാ ആത്മ ബന്ധത്തിനെ 
സംസ്കരിക്കാന്‍ തീര്‍ത്ത സ്വന്തം ചിതയോ?


വ്യാഴാഴ്‌ച, ഒക്‌ടോബർ 20

അതി ജീവനം

കൂടോഴിഞ്ഞോ കുരുവീ ...നീ ഇന്നെന്‍റെ കൂട്ട് കൂടാതെ പോകയോ?


കറുകനാമ്പിന്റെ  തളിര് നല്‍കി നീ  കളി പറഞ്ഞിട്ട്  പോകയോ?




സ്നേഹ വിത്തെന്റെ അന്തരാത്മാവില്‍ പാകി നീ അകന്നോ?

മോഹനാളമെന്‍ ഹൃത്തടത്തില്‍ കൊളുത്തി നീ പറന്നോ?



ചിപ്പിയാം മന ചെപ്പില്‍ നിന്ന് നീ മുത്തെടുത്തു  മാഞ്ഞോ?






പിച്ച വെക്കുന്ന കൊച്ചു കനവിനെ പിച്ചി മാറ്റിയെന്നോ?





കണ്ണിനെകി നീ വിണ്ണിന്‍ ചാരുത  വെണ്ണിലാവ് പോലെ ...


ഏഴു വര്‍ണങ്ങള്‍ വീശി വന്നൊരു മാരിവില്ല് പോലെ .!!!

വ്യാഴാഴ്‌ച, ഒക്‌ടോബർ 13

കിനാവില്‍ ഒരു മഴ

ഒരുപാടു നോവുകള്‍ ഒരുമിച്ചു പെയ്യുന്ന -
മഴനീര് പൊഴിയുന്ന രാത്രി ഒന്നില്‍ ....



ഇട നെഞ്ചിലെവിടെയോ ഉടയാതെ സൂക്ഷിച്ച -
കനവിന്‍റെ മണ്‍കുടം നനവണിഞ്ഞു.





മനസ്സിന്‍റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,













മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു.







ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍ .....













ഇനിയും മറക്കാത്ത  മനസ്സിന്‍റെ വേഴാമ്പല്‍
അതിയായ കൊതിയോടെ മഴ നുകര്‍ന്നു.




ഓടിയെന്‍ കൈകളാല്‍ കോവിലിന്നിറയത്തു -
മറവിതന്‍ തുള്ളികള്‍
തൊട്ടെടുക്കെ ...
മതി !എന്നു പരിഭവം ചൊരിയുന്ന പോലന്ന് 
മിന്നാമിനുങ്ങ് പോല്‍ പോയ്മറഞ്ഞു... .


പഴയോരെന്‍ ഓര്‍മതന്‍  മണലിട്ട മുറ്റത്തു-
പ്രണയമായ്‌, പ്രളയമായ് 
പെയ്തൊഴിയെ..
ഒന്നിനുമല്ലാതെ ഒരു നോക്ക് കാണുവാന്‍,
ഒരു നിശാ ശലഭമായി പാറി വീണു.
"ഒരുപാടു മഴനനഞ്ഞെരിയുന്ന കണ്ണുമായ്‌
 
ഓര്‍മതന്‍ ഇടനാഴി വഴി പിരിയെ...



 എന്തിനെന്നറിയാതെ മനസിന്‍റെ തമ്പുരു 
മഴയുടെ താളത്തില്‍ ശ്രുതി ചേര്‍ത്തു.






നീട്ടിയ കയ്യുമായ് മഴ കാത്ത കുട്ടിയാ
വിണ്ണിന്റെ മേട്ടില്‍ തളര്ന്നിരിക്കെ ...




ശ്യാമ മേഘത്തിന്റെ കണ്ണീരു പോലന്നു  
പെയ്തൊഴിഞ്ഞു മഴ മൂകമായി.



ഒഴുകുന്ന പുഴയിലെ ഉലയാത്ത നാളമായ്
വീശുന്ന കാറ്റിലെ ഇളകാത്ത ചില്ലയായ്...
വെണമേഘ ശകലങ്ങള്‍ വാരി വിതറിയാ
സൂര്യാംശു  മാനത്ത് പാറി വീണു.


ചാറ്റല്‍ മഴ പോല്‍ ചിതറിയ സ്നേഹത്തിന്‍
മുത്തുകള്‍ ഒന്നായി ചേര്‍ത്തു വെക്കെ...  
പെയ്തു തോരാത്ത മഴയുടെ ഇന്ദോളം
പേമാരി പോല്‍ പെയ്തൊരാ രാഗേന്ദുവില്‍.

ആനന്ദഭൈരവി രാഗത്തിന്‍ ഹര്ഷത്തില്‍
ആപാദ ചൂഡം നനഞ്ഞോരാ വര്‍ഷത്തില്‍

പെയ്തോഴിഞ്ഞോരാ മേഘമല്‍ഹാരിന്‍
പ്രദക്ഷിണം വെച്ച് നട അടക്കവേ ....
ഉടഞ്ഞു പോയൊരാ 'സ്വപ്ന' നഷ്ടത്തില്‍
ഉതിര്‍ന്നു വീണിതാ വര്‍ഷ ബാഷ്പങ്ങള്‍.
                           

   


ശനിയാഴ്‌ച, ഒക്‌ടോബർ 1

നന്ദി ഗുരുവേ.....നന്ദി!




ഇന്ന് ഓരോ ഭാരതീയനും ആ ഗാന്ധിയന്‍ സ്വപ്നങ്ങളോട്‌ നീതി  കെട്ട  അന്ധത നടിക്കുന്നു.
അന്നും ദുശാസ്സനവേഷങ്ങള്‍ അരങ്ങു തകര്‍ത്ത് ആടുമ്പോള്‍ , ആ കളരിയിലെ നിശബ്ദം തെളിഞ്ഞു കത്തുന്ന നിലവിളക്കായിരുന്നു  മഹാത്മജി.

ഭാരതം ലോകത്തിനു സമ്മാനിച്ച ലാളിത്യത്തിന്റെ പര്യായം.

ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മൂല്യവത്തായ ഭൂതകാലത്തിലെ ആത്മ ശുദ്ധിയുടെയും അര്‍പ്പത്തിന്റെയും  വെളുത്ത വാവ്................



അനുഭവതീചൂളയില്‍ അടക്കപെട്ട  കറുത്തവരുടെ ..സ്വാതന്ത്ര  സ്വപ്നങ്ങള്‍ക്ക്
കാരിരുമ്പിന്റെ കരുത്തായിരുന്നു!!!

 വെളുത്തവരുടെ വിരാജിത  സ്വപ്നങ്ങളെ തല ഉയര്‍ത്തിപിടിച്ച കഴുമരത്തിന്റെ 
നിഴല്‍ വിഴുങ്ങിയിരുന്നു!!!.


 

ഇത് സമരതീക്ഷ്ണമായ ബ്രിട്ടീഷ്‌ ഇന്ത്യയുടെ അറിവുകള്‍...അതാകട്ടെ...സ്വതന്ത്ര ഭാരത ഭാവിക്ക് പീഡന കാലത്തിന്റെ തിരു ശേഷിപ്പ്!!!



വന്ധ്യമേഘങ്ങള്‍ നിറഞ്ഞ പാരതന്ത്ര ഭൂവിലെ സ്വാതന്ത്രത്തിന്റെ മഴ മേഘം .....
ഹിംസ പൂത്ത മുള്‍ക്കാടുകള്‍ക്കിടയിലെ അഹിംസയുടെ ചന്ദന മരം.
വെറിപിടിച്ച  വെള്ളക്കാരനെ ശാന്തമായി നേരിട്ട നിര്‍മ മനായ  യാത്രികന്‍.
അന്ധരായ  നാട്ടുരാജാക്കള്‍ക്ക്‌ യുദ്ധഭീകരതകള്‍ പറഞ്ഞു കൊടുത്ത സഞ്ജയന്‍.
സ്വന്തം മണ്ണില്‍ ...തണലില്ലാത്ത നിലത്തില്‍ കരിയുന്ന മനസുകള്‍ക്ക് ഒരു കുളിര്‍നിഴല്‍ ആയി എളിമയുടെ പന്തലൊരുക്കി ആ മാമരം.

അസഹിഷ്ണുതയുടെ ദുര്‍മനസുകള്‍ 
വെറുപ്പോടെ 
ഒരു കരണത്തടിച്ചപ്പോളും; നിഷ്കളങ്കതയുടെ മറുകരണം കാട്ടി കുഞ്ഞിനെപോലെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച  വെന്മലര്.



അങ്ങേകിയ സഹിഷ്ണുതയുടെ  പാഠം നന്ദിയോടെന്നും ഓര്‍ക്കും ആര്‍ഷഭാരതത്തിലെ അവഗണിക്കപെടുന്നവര്‍ പോലും!!!

ഭാരതീയരുടെ ജീവിതകല്പടവുകളിലും,നന്ദിയും സ്നേഹവും വിളയുന്ന മനസുകളിലും കളങ്കമില്ലാത്ത സ്നേഹസ്പര്‍ശത്തോടെ അങ്ങയുടെ സാമീപ്യംഞങ്ങള്‍ തിരിച്ചറിയും.
"മരിച്ചെങ്കിലും ഗുരോ..അങ്ങ് ഓര്‍മകളില്‍ എന്നും ജീവിക്കും."
..............ബാഷ്പാഞ്ജലികളോടെ പ്രണാമം ..............